തിര ഫ്ലാഷ് ന്യൂസ്‌

ഇതാ നിങ്ങള്‍ക്കൊരു സുവര്‍ണ്ണാവസരം ഇപ്പോള്‍ നിങ്ങളുടെ സ്വന്തം കോഴിക്കോട്‌ സിറ്റിയില്‍ ഒരു വീട് (വില്ല) സ്വന്തമാക്കാം ...വിളിക്കേണ്ട നമ്പര്‍ 00974 55506843, 0091 9744300995... തിര എഡിറ്റര്‍ 00974 55506843

Tuesday 17 May 2011

മഹല്ലുകള്‍ മൌനം പാലിക്കുന്നുവോ? അതോ!!!


ഇസ്‌ലാമിക ഭരണം നിലനിന്നിരുന്ന പ്രദേശങ്ങളില്‍ ഖലീഫമാരുടെ പ്രതിനിധികളായിരുന്ന ഖാദിമാരും ഗവര്‍ണര്‍മാരും ഭരിച്ചിരുന്ന ചെറിയ പ്രദേശങ്ങളെയാണ്‌ മഹല്ലുകള്‍ എന്ന്‌ വിളിച്ചിരുന്നത്‌. ഇന്ന്‌ ഒരു ജുമുഅത്ത്‌ പള്ളിയുടെയും ഒരു കമ്മിറ്റിയുടെയും പ്രവര്‍ത്തന പരിധിയില്‍ നിലകൊള്ളുന്ന പ്രാദേശിക മുസ്‌ലിം സാമൂഹികഘടനയെയാണ്‌ മഹല്ല്‌ എന്ന്‌ വിളിക്കുന്നത്‌.
പ്രത്യേക പരിധികള്‍ നിശ്ചയിച്ച്‌ അടയാളപ്പെടുത്തിയ ഒരു പ്രദേശത്തെ വ്യക്തികളും കുടുംബങ്ങളുമടങ്ങുന്ന ഒരു സമൂഹമാണ്‌ മഹല്ലുകള്‍ക്ക്‌ കീഴില്‍ വരുന്നത്‌. ഈ പ്രദേശത്തെ മുസ്‌ലിംകളുടെ നിര്‍ബന്ധിതവും ഐഛികവുമായ മതാനുഷ്‌ഠാനങ്ങള്‍ക്കും പ്രാഥമിക മതവിദ്യാഭ്യാസത്തിനും സാഹചര്യങ്ങള്‍ സൃഷ്‌ടിക്കുക, വിവാഹങ്ങള്‍ നടത്തിക്കൊടുക്കുക, പ്രദേശത്തെ മുസ്‌ലിംകള്‍ മരണപ്പെട്ടാല്‍ അനന്തര കര്‍മങ്ങള്‍ക്കുള്ള അവസരങ്ങളുണ്ടാക്കുക തുടങ്ങിയവയാണ്‌ ഇന്നത്തെ മഹല്ലുകളുടെ അടിസ്ഥാന ലക്ഷ്യമായി കണ്ടുവരുന്നത്‌. കേരളത്തില്‍ വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കുന്ന ചെറുതും വലുതുമായ ആയിരക്കണക്കിന്‌ മഹല്ലുകള്‍ നിലവിലുണ്ട്‌. മുസ്‌ലിം ഹൃദയങ്ങളില്‍ ഇവക്ക്‌ അര്‍ഹമായ സ്വാധീനവും അംഗീകാരവുമുണ്ട്‌. ചില മഹല്ലുകള്‍ക്ക്‌ കീഴില്‍ ആയിരക്കണക്കിന്‌ കുടുംബങ്ങള്‍ താമസിച്ചുവരുന്നു. വിപുലമായ സംവിധാനങ്ങളും സ്ഥാപനങ്ങളും സാമ്പത്തിക സൗകര്യങ്ങളുമുള്ളവയും കഷ്‌ടിച്ച്‌ മാത്രം മുന്നോട്ടുപോകുന്നവയും കൂട്ടത്തിലുണ്ട്‌. വ്യവസ്ഥാപിതമായ പദ്ധതികളുടെയും ആസൂത്രണങ്ങളുടെയും ഏകീകൃത പ്രവര്‍ത്തനങ്ങളുടെയും അഭാവം കാരണം ഇത്രയും ഭദ്രമായ ഒരു സംവിധാനം വേണ്ടരൂപത്തില്‍ ഉപയോഗപ്പെടുത്തുന്നേടത്ത്‌ പല മഹല്ലുകളും പരാജയത്തിലാണ്‌.
മുസ്‌ലിം സമൂഹത്തില്‍ നന്മ നടപ്പാക്കാനും തിന്മ വിപാടനം ചെയ്യാനും സമൂഹത്തിന്റെ പുരോഗതിക്ക്‌ തടസ്സമാവുന്ന അന്ധകാരങ്ങളില്‍നിന്നും അനാചാരങ്ങളില്‍നിന്നും സ്വയംകൃത പ്രവണതകളില്‍നിന്നും അവരെ മോചിപ്പിക്കാനും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ രംഗങ്ങളില്‍ മാര്‍ഗദര്‍ശനം നല്‍കി നന്മയുടെ വഴിയിലൂടെ അവരെ ഇഹപരവിജയത്തിലേക്ക്‌ നയിക്കാനും ഏറ്റവും കൂടുതല്‍ അവസരങ്ങളും സാധ്യതകളുമുള്ള യൂനിറ്റുകളാണിന്ന്‌ ഓരോ മഹല്ലും. മഹല്ലുകളുടെയും പള്ളികളുടെയും ഭരണം മുതവല്ലിമാര്‍ എന്ന പേരില്‍ ഏതെങ്കിലും വ്യക്തികളില്‍ പരിമിതമായിരുന്നെങ്കില്‍, ഇന്ന്‌ മിക്ക മഹല്ലുകള്‍ക്കും കഴിവും യോഗ്യതയും പ്രവര്‍ത്തന തല്‍പരതയുമുള്ള തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റികളുണ്ട്‌. എന്നിട്ടും നമ്മുടെ മഹല്ലുകള്‍ ഏത്‌ അസംബന്ധങ്ങള്‍ക്കും എപ്പോഴും കയറിവരാനും വേരുറപ്പിക്കാനും തഴച്ചുവളരാനുമാവുംവിധം പാകപ്പെട്ടിരിക്കുന്നു. സത്യവിശ്വാസത്തിന്റെയും സദാചാരത്തിന്റെയും ശക്തമായ മതില്‍ക്കെട്ടുകള്‍ കൊണ്ട്‌ ദുരാചാരങ്ങളെയും അനിസ്‌ലാമിക സംസ്‌കാരങ്ങളെയും തടഞ്ഞുവെക്കാനാവാത്തവിധം മഹല്ല്‌ സംവിധാനങ്ങള്‍ താറുമാറായിരിക്കുന്നു. മാര്‍ഗഭ്രംശത്തിന്റെ വേലിയേറ്റത്തില്‍ ആടിയുലയുന്ന മഹല്ലുകള്‍ തിന്മകളുടെ, സാമ്പത്തിക ചൂഷണങ്ങളുടെ, വിശ്വാസ വൈകൃതങ്ങളുടെ, സ്വയംകൃത പ്രവണതകളുടെ, ലൈംഗിക അരാജകത്വങ്ങളുടെ, മദ്യ-മയക്കുമരുന്ന്‌ മാഫിയകളുടെ, വ്യാജന്മാരുടെ, സിദ്ധന്മാരുടെ, ജിന്നുമ്മമാരുടെ, ആള്‍ദൈവങ്ങളുടെ, വ്യക്തിപൂജയുടെ, ശ്‌മശാന പൂജയുടെ കൂത്തരങ്ങായി മാറിയിരിക്കുന്നു. കാര്യബോധവും ദീനീ തല്‍പരതയുമുള്ളവര്‍ രംഗത്ത്‌ വന്നാല്‍ നമ്മുടെ മഹല്ലുകളെ കാര്യക്ഷമമായി ഉപയോഗപ്പെടുത്താനും ഇസ്‌ലാമിക സമൂഹത്തിന്റെ നഷ്‌ടപ്രതാപം വീണ്ടെടുത്ത്‌ സത്യവിശ്വാസത്താലും സല്‍കര്‍മങ്ങളാലും പ്രചോദിതരായ ഒരു മാതൃകാ സമൂഹത്തിന്റെ പുനഃസംവിധാനത്തിന്‌ മഹല്ലുകളെ പര്യാപ്‌തമാക്കാനുമാവുമെന്ന കാര്യത്തില്‍ സംശയമില്ല. 

പള്ളികളാണ്‌ മഹല്ലുകളുടെയും മഹല്ല്‌ നിവാസികളുടെയും കേന്ദ്രങ്ങളായി നിലകൊള്ളേണ്ടത്‌. ഓരോ മഹല്ല്‌ നിവാസിയും അവരുടെ ജീവിതം കെട്ടിപ്പടുക്കേണ്ടത്‌ പള്ളികളെ അടിസ്ഥാനപ്പെടുത്തിയാകണം. എല്ലാറ്റിലും നാം മാതൃക സ്വീകരിക്കേണ്ടത്‌ പ്രവാചകരില്‍നിന്നാണ്‌. പള്ളിയുടെ വിഷയത്തിലും പ്രവാചകന്റെ പള്ളിതന്നെയായിരിക്കണം നമ്മുടെ മാതൃക. ലാളിത്യത്തിന്റെ പ്രതീകമായ ഈത്തപ്പന മടല്‍ കൊണ്ട്‌ കെട്ടിയുണ്ടാക്കിയ ആ കൊച്ചു ഭവനം. ഇന്നത്തെ പള്ളികളെപ്പോലെ മുതവല്ലിമാരും കമ്മിറ്റികളും ഭരണം നടത്തുന്ന ഒരു സ്ഥാപനമായി വളര്‍ന്നിട്ടില്ലായിരുന്നെങ്കിലും, ആ സമൂഹത്തിന്റെ ആത്മീയവും ഭൗതികവുമായ വളര്‍ച്ചക്കാവശ്യമായതൊക്കെ അവര്‍ക്കതില്‍നിന്ന്‌ ലഭിച്ചിരുന്നു. ഇന്ന്‌ പള്ളി നിര്‍മാണവും പരിപാലനവുമൊക്കെ മഹല്ല്‌ നിവാസികളുടെ ഏറ്റവും വലിയ ഭാരമാണ്‌. പള്ളിയുടെ ഉത്തരവാദിത്വമുള്ളവര്‍ അറിയപ്പെടുന്നത്‌ തന്നെ ഭാരം വഹിക്കുന്നവര്‍ എന്നര്‍ഥത്തിലുള്ള `ഭാരവാഹികള്‍' എന്ന പേരിലാണ്‌. ലോകത്തിന്റെ മുഴുവന്‍ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാവാന്‍ മസ്‌ജിദുന്നബവിക്ക്‌ സാധിച്ചിരുന്നു. മുസ്‌ലിം സമൂഹത്തിന്‌ ലോകരക്ഷിതാവിന്റെ മുമ്പില്‍ തലകുനിക്കാനുള്ള ഭവനം എന്നതിലുപരി മുഴുവന്‍ മനുഷ്യര്‍ക്കും അപകര്‍ഷബോധമില്ലാതെ കയറിച്ചെല്ലാനും ആവലാതികള്‍ ബോധിപ്പിക്കാനും പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരവുമായി തിരിച്ചുവരാനും വിശ്രമിക്കാനും താമസിക്കാനുമൊക്കെ അവിടെ അവസരങ്ങളുണ്ടായിരുന്നു. വിശക്കുന്നവന്റെ വിശപ്പും രോഗിയുടെ മരുന്നും അനാഥകളുടെയും വിധവകളുടെയും സംരക്ഷണവുമൊക്കെ ആ പള്ളിയുടെ മുഖ്യ അജണ്ടയായിരുന്നു. അവരുടെ ജീവിതം വിമലീകരിക്കാനാവശ്യമായ വിജ്ഞാനം എല്ലാ സമയത്തും പള്ളിയില്‍ നിന്നവര്‍ക്ക്‌ ലഭിച്ചിരുന്നു. അവരുടെ ജീവിതത്തിലെ സുപ്രധാനമായതൊക്കെ പള്ളിയില്‍ വെച്ചായിരുന്നു നടന്നിരുന്നത്‌. 

കച്ചവട സംഘങ്ങളും യുദ്ധ സംഘങ്ങളും പള്ളിയില്‍നിന്ന്‌ പുറപ്പെട്ട്‌ പള്ളിയിലേക്ക്‌ തിരിച്ചുവന്നിരുന്നു. വിവാഹങ്ങള്‍, തീരുമാനങ്ങള്‍, ചര്‍ച്ചകള്‍ എല്ലാം പള്ളിയില്‍ വെച്ച്‌. അവരുടെ കോടതിയും സെക്രട്ടറിയേറ്റും പള്ളിയായിരുന്നു. അവര്‍ ഹൃദയങ്ങളില്‍ പള്ളിപണിതു. കാണപ്പെടാത്ത നൂല്‌ കൊണ്ടവര്‍ പള്ളിയും ഹൃദയവും ബന്ധിപ്പിച്ചു. അവസരം ലഭിക്കുമ്പോഴൊക്കെ അവര്‍ ഓടിയെത്തി. പ്രവാചക നിര്‍ദേശങ്ങള്‍ക്ക്‌ കാതോര്‍ത്തു. പള്ളി മിമ്പറില്‍ നിന്ന്‌ കിട്ടിയ നിര്‍ദേശങ്ങള്‍ വീട്ടിലും ജോലിസ്ഥലത്തും യാത്രയിലും നാട്ടിലും യുദ്ധക്കളത്തിലും ഇടപാടുകളിലും സ്വഭാവത്തിലും പെരുമാറ്റത്തിലും അവരെ നിയന്ത്രിച്ചു; അവര്‍ക്ക്‌ വെളിച്ചം പകര്‍ന്നു. പള്ളിയുമായി ബന്ധമില്ലാത്ത ദിവസങ്ങള്‍ അവര്‍ക്കന്യമായിരുന്നു. ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും വിരോധികള്‍ക്കു പോലും പള്ളിയുമായി ബന്ധപ്പെടാനവസരം ലഭിച്ചാല്‍ പൂര്‍ണ മുസ്‌ലിമായി തിരിച്ചുപോവുന്ന സ്ഥിതിവിശേഷം അവിടെയുണ്ടായി. സുമാമ(റ)യെ പോലുള്ള ഒരു കാലത്ത്‌ ഇസ്‌ലാമിന്റെ വലിയ ശത്രുക്കളായിരുന്നവരുടെ പോലും സന്മാര്‍ഗദര്‍ശനത്തിന്‌ കാരണമായത്‌ മൂന്ന്‌ ദിവസത്തെ പള്ളിയിലെ താമസമായിരുന്നു. ഇസ്‌ലാമിന്‌ പുറത്തുള്ളവരെ ഇസ്‌ലാമിലേക്കും മുസ്‌ലിംകളെ യഥാര്‍ഥ വിശ്വാസത്തിലേക്കും യഥാര്‍ഥ വിശ്വാസികളെ `ഇഹ്‌സാനി'ന്റെ ഉയര്‍ന്ന അവസ്ഥയിലേക്കും നയിക്കാന്‍ പര്യാപ്‌തമായ പ്രബോധന പ്രവര്‍ത്തനങ്ങള്‍ അവിടെ സജീവമായിരുന്നു. അറിയാനും അറിയിക്കാനുമുള്ള ഉല്‍ക്കടമായ വാഞ്‌ഛയും വിജ്ഞാനത്തിനായി മരുഭൂമിയും ഭൂഖണ്ഡങ്ങളും താണ്ടാനുള്ള മനസ്സും മസ്‌ജിന്നുബവിക്ക്‌ ചുറ്റും വളര്‍ന്നു വന്ന ആ സമൂഹത്തിന്റെ വിശേഷണമായിരുന്നു. 
സദാ ദൈവ ചിന്തയിലേക്ക്‌ നയിക്കാന്‍ പര്യാപ്‌തമായ ഇബാദത്തിന്റെ ചുറ്റുപാടുകള്‍ അവിടെ ഉണ്ടായിരുന്നു. പള്ളിയില്‍ വരുന്ന ഏത്‌ വിഭാഗമായാലും അവരെ മാന്യമായി സ്വീകരിക്കാനും അവര്‍ക്കു വേണ്ട പരിചരണവും സേവനവും ചെയ്യാനും അവിടെ സദാ ആളുകളുണ്ടായി. 

എല്ലാ കാലഘട്ടങ്ങളിലും മസ്‌ജിന്നുബവി മാതൃകയാക്കി പള്ളികളെ നിലനിര്‍ത്താന്‍ മുസ്‌ലിം സമൂഹത്തിന്‌ കഴിയണം; അശരണര്‍ക്ക്‌ അത്താണിയായി, സമൂഹത്തിനാവശ്യമായ വിജ്ഞാനം വിതറുന്ന കേന്ദ്രങ്ങളായി, സമൂഹത്തിന്റെ സകല പ്രശ്‌നങ്ങള്‍ക്കും പരിഹാരമായി നമ്മുടെ പള്ളികളെ മാറ്റാന്‍ നമുക്കായാല്‍ അതിനു ചുറ്റും ചരിത്രത്തില്‍ തുല്യതയില്ലാത്ത, പ്രവാചകാനുയായികളെപ്പോലുള്ള ഒരുത്തമ സമൂഹത്തെ സൃഷ്‌ടിക്കാന്‍ നമുക്കാവും, തീര്‍ച്ച. പക്ഷേ, നാം ഇന്ന്‌ എത്ര അകലെയാണ്‌. ഒരുകാലത്ത്‌ നമ്മുടെ നാട്ടിലെ പാവപ്പെട്ടവരുടെ ലിസ്റ്റിന്‌ പള്ളി ഓഫീസില്‍ വന്നാല്‍ മതിയായിരുന്നെങ്കില്‍ ഇന്നത്‌ ലഭിക്കാന്‍ വട്ടിക്കമ്പനികളുടെയും ബ്ലേഡ്‌ മാഫിയകളുടെയും ഓഫീസില്‍ കയറണം എന്ന അവസ്ഥ വന്നു. അവിടെ നിന്ന്‌ എല്ലാം കൃത്യമായി ലഭിക്കും. 

No comments:

Post a Comment