നേര്‍ത്ത് പെയ്യുന്ന മഞ്ഞുപടലങ്ങളെ വകഞ്ഞു മാറ്റി പായുന്ന ഒറ്റപ്പെട്ട വാഹനങ്ങളുടെ കുതിപ്പുകളും നോക്കി, മാമ്പഴങ്ങള്‍ കൊണ്ട് ചിറകു വിരിച്ച മാവില്‍ നിന്നും പക്ഷികള്‍ കളകളാന്നു ശബ്ദമുണ്ടാക്കികൊണ്ടിരിക്കെ അതിന്‍റെ ചുവട്ടിലെ ബസ് വെയിറ്റിംഗ് ഷെഡില്‍ ഇരുന്നുകൊണ്ട്…… പ്രകൃതി രമണീയത കൊണ്ട് അലംകൃതമായ, കണ്ണിനു കുളിരേകുന്ന മാസ്മരിക പച്ചപ്പുകള്‍ നിറഞ്ഞ ഞങ്ങളുടെ ഗ്രാമത്തെ പറ്റി എന്തെങ്കിലും നിങ്ങളോട് പറയണം എന്ന് ആലോചിക്കുമ്പോള്‍ മനസ്സില്‍ തോന്നിയ ചില നുറുങ്ങുകള്‍ നിങ്ങളുമായി പങ്ക് വെയ്ക്കാന്‍ ശ്രമിക്കുകയാണ്....
കേരളത്തിലെ വലിയ പുഴകളില്‍ ഒന്നായ കുറ്റിയാടി പുഴ, അത് അങ്ങനെ കളകളാരവം മുഴക്കി ഓടി നടക്കുന്നു. പിന്നെയോ…….വയനാട് ചുരത്തിന്റെ ഓരത്ത് ,കുറ്റിയാടി പാലത്തിന്റെ സമീപം , വയലോലകള്‍ കൊണ്ട് അലംകൃതമായ ഞങ്ങളുടെ കൊച്ചു പ്രദേശത്തിന്‍റെ പേര് തന്നെ എളിമ എടുത്തു കാണിക്കുന്നതാണ് .അവിടെത്തുകാര്‍ ,പഴമക്കാര്‍ കൃഷിക്കാരും, കൂലിവേലക്കാരും ആയിരുന്നു, അവരുടെ വിനയം നമുക്ക് അനുഭവിക്കണമെങ്കില്‍ ആ നാടിനു പൂര്‍വികര്‍ നല്‍കിയ പേരുതന്നെ വലിയ ഒരു ഉദാഹരണമാകുന്നു . "ചെറിയ കുമ്പളം" ,വേണമെങ്കില്‍ അവര്‍ക്ക് വലിയ കുമ്പളം എന്നും ഇടാമായിരിന്നു പക്ഷെ അവരുടെ ആ മഹാമനസ്കത , വിനയം ,എളിമ എന്നിവ അതിനു അവരെ സമ്മതിച്ചില്ല എന്ന് വേണം കരുതാന്‍ .
പക്ഷെ എന്തോ …….ഇന്ന് ..അവരുടെ പരമ്പരകള്‍ പാലത്തിനു മുകളില്‍ കൂടി പുതിയ തരം കാറുകളില്‍ ചീറിപായുന്നത് കാണുമ്പോള്‍, അവര്‍ ഓര്‍ക്കുന്നുവോ ആവോ ?....അവരുടെ പൂര്‍വ്വികരുടെ വിയര്‍പ്പിന്‍റെ ഫലമാകുന്നു ഈ പാലം എന്നത് .......ഇന്നത്തെ തലമുറയുടെ തല തിരിഞ്ഞ വികസന മുന്നേറ്റം....... കണ്ടു പഠിക്കണം അവര്‍, പൂര്‍വികരെ, എങ്ങനെയെന്നാല്‍ നിങ്ങള്‍ ഞങ്ങളുടെ നാട്ടില്‍ വരികയാണെങ്കില്‍ നിങ്ങള്‍ക്കു ഒരു വലിയ പാലം കടന്നു വേണം അവിടേക്ക് വരാന്‍ ..ആ പാലത്തില്‍ നാം കാണുന്നത് ജനകീയ കൂട്ടായ്മയാകുന്നു. നാട്ടിലെ കൂലിവേലക്കാരും, സര്‍ക്കാര്‍ ജോലിക്കാരും , കോണ്ട്രാക്ടര്‍മാരുടെയുമെല്ലാം കൂട്ടായ പരിശ്രമ ഫലമാണ് ഇന്നും പാറപോലെ ഇരിക്കുന്ന ഞങളുടെ പാലം .
പൂര്‍വികരെ ഓര്‍ക്കാതെ അടിച്ചുപോളിക്കുന്ന യുവ തലമുറയെ ഓര്‍മ്മ പെടുത്തുന്നത് പോലെ,അവരെ പല്ലിളിച്ചു കാണിക്കുന്നത് പോലെ , വയസ്സന്‍ പാലത്തില്‍ അങ്ങിങ്ങായി ചെറിയ ചെറിയ അടര്‍ച്ചകള്‍ സംഭവിച്ചിരിക്കുന്നു . പഴമക്കാരെ ഓര്‍കാത്തത് കൊണ്ടാണോ ആവൊ ? നമ്മെ നോക്കി പാലം അതിന്‍റെ പ്രൌഡി അറിയിക്കുന്നു ഞങ്ങളുടെ നാട്ടില്‍ പാവങ്ങള്‍ ആയിരുന്നു അധികവും. കാശ് ഉള്ളവര്‍ കുറവായിരുന്നു . എന്നാല്‍ ഇന്ന് അവരുടെ പരമ്പരകൾ വളര്‍ന്നു കാശുള്ള, വബ്ബന്‍ വീടുള്ള, കാറുകള്‍ ഉള്ളവരായി മാറിയിരിക്കുന്നു. അതിന്‍റെ ചില ദൂഷ്യങ്ങള്‍ ഉണ്ടാകുമെന്ന് ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്ക് ഊഹിക്കാമല്ലോ .
ഞങ്ങളുടെ നാട് പേര് പോലെ തന്നെ വളരെ ചെറിയ ഒരു ഗ്രാമം…. ഗ്രാമത്തിന്‍റെ എല്ലാവിധ സൌന്ദര്യങ്ങളും ഞങ്ങള്‍ കാത്ത് സൂക്ഷിക്കാൻ ശ്രമിക്കുന്നുണ്ട്...ഞങ്ങളുടെ ഗ്രാമത്തില്‍,ഞങ്ങള്‍ ശീലമാക്കിയ ചില രീതികള്‍ ഉണ്ടേ ...അത് ചിലപ്പോള്‍ നഗരവാസികള്‍ ആയ നിങ്ങള്‍ക്ക് പുച്ഛം തോന്നാം . എന്നാലും ഞങ്ങള്‍ എന്നും പുഴയില്‍ പോയി കുളിക്കും ,ഊഞ്ഞാല്‍ ആടും , വായനശാലയില്‍ പോകും, ബസ് സ്റ്റോപ്പ് ഇരിക്കും, വൈകുന്നേരങ്ങളില്‍ തോണിയില്‍ യാത്ര ചെയ്യും ഇതൊക്കെ ഞങ്ങളുടെ ജീവിത ശൈലിയായി മാറിയിരിക്കുന്നു ... ഇതിനൊക്കെ വേണ്ടി ഞങ്ങള്‍ക്ക് സ്ഥിരം വോളി ബോള്‍ കോര്‍ട്ട് ഉണ്ട് , ക്രിക്കറ്റ് കോര്‍ട്ട് ഉണ്ട്, പുഴ കടവ് ഉണ്ട്, .കൂടാതെ ഞങ്ങളുടെ നാട്ടില്‍ ഹിന്ദുക്കളെന്നോ മുസ്ലിങ്ങളെന്നോ വ്യത്യാസം ഇല്ലാതെ എല്ലാരും പരസ്പരം സഹകരണത്തോടെ ജീവിക്കുന്നു കൂടാതെ അവരുടെ ആഘോഷത്തില്‍ ഞങ്ങളും ഞങ്ങളുടെ ആഘോഷങ്ങളിൽ അവരും പങ്കു ചേരുന്നു… ഞങ്ങള്‍ എല്ലാ ഓണത്തിനും വള്ളം കളി മത്സരം നടത്താറുണ്ട് കൂടാതെ, പെരുന്നാള്‍ വേളകളിൽ വോളിബാള്‍ , കലാവിരുന്ന് , വിഷു പരിപാടി മുതലായവയെല്ലാം ഞങ്ങളുടെ നാടിന്‍റെ ഉത്സവമാണ്
ഞങ്ങളുടെ ഗ്രാമത്തിന്‍റെ മറ്റൊരു ആഘോഷമാണ് തിറ മഹോത്സവം. . സമൂഹ നോമ്പുതുറ , ഈദു നൈറ്റ് , എന്നിവ ഞങ്ങളുടെ നാടിന്റെ മത സൌഹാർദ്ദം വിളിച്ചോതുന്നു…നിങ്ങള്‍ക്കും ഇപ്പോള്‍ ഒരു സംശയം ഉണ്ടാകാം എന്തുകൊണ്ട്ക്രിസ്ത്യന്‍ ജനതയെ പറഞ്ഞില്ല എന്ന്.ഞങ്ങളുടെ നാട്ടില്‍ ക്രിസ്ത്യനിയായിട്ട് ഒരു കുടുംബം മാത്രമേ ഉണ്ടായിരുന്നു .ള്ളൂ വര്‍കി മാസ്റ്റര്‍ . ആ കുടുംബം പുറം നാട്ടില്‍ നിന്നും വന്നതാണ് .വരുമ്പോള്‍ അത്ര കാശ് ഒന്നുമില്ലായിരുന്നു..പക്ഷെ അവരിൽ സ്നേഹം വേണ്ടോളം ഉണ്ടായിരുന്നു.. കുട്ടികളെ പഠിപ്പിച്ചു. പിന്നീടു അദ്ദേഹം ഞങ്ങളുടെ നാട്ടില്‍ ആദ്യ മായിട്ട് കോഴി കച്ചവടം തുടങ്ങി .അങ്ങനെ വെച്ചടി വെച്ചടി കയറ്റം അധ്യാപനം കഴിഞ്ഞ് . ബാക്കിയുള്ള സമയം കോഴികളുമായി സംവദിക്കും ....അങ്ങനെ യങ്ങനെ ബസ് ഒന്ന് ,രണ്ടു, മൂന്ന് ,…….പിന്നെ എന്തു പറ്റി എന്നറിയില്ല ബസ് വ്യവസായം പൊളിഞ്ഞു എന്നാണ് പിന്നീട് അറിയാൻ കഴിഞ്ഞത് .ഞാന്‍ ആദ്യമെ പറഞ്ഞല്ലോ ,ഞങ്ങളുടെ നാട്ടില്‍ കൂലി പണിക്കാരുടെ മക്കള്‍ ഗള്‍ഫില്‍ പോയി വെയിലുകൊണ്ട് ഉണ്ടാക്കിയ കാശ് കൊണ്ട് അവര്‍ റിയല്‍ എസ്റ്റേറ്റ് തുടങ്ങി ......അവര്‍ അല്ല.. പുറത്തു നിന്ന് വന്ന കുറച്ചു പുത്തന്‍ കാശുകാര്‍ ഞങ്ങളുടെ കൊച്ചു ഗ്രാമത്തെ നഗരവത്ക്കരിക്കാന്‍ നോക്കിയതിന്റെ ഫലമാണ് വര്‍ക്കി മാസ്റ്റര്‍ നാട്ടില്‍ നിന്ന് പോയത് .അവിടെ പെട്രോള്‍ പമ്പ് തുടങ്ങാന്‍ വേണ്ടിയാണോ ആവോ ? മോഹ വില കൊടുത്തു അങ്ങാരോ വാങ്ങിച്ചു . ആകെ ഉണ്ടായിരുന്ന ക്രിസ്ത്യനും പോയി . അത് ഞങ്ങള്‍ക്ക് വല്ലാതെ പ്രയാസം ഉണ്ടാക്കി .അങ്ങേരു ബസ് വാങ്ങാന്‍ വേറെയും കാരണമുണ്ട് . എന്തോന്നാല്‍ അദ്ധേഹത്തിന്റെ കോഴികടയുടെ മുന്നില്‍ വേറെ ഒരാള്‍ കട തുടങ്ങി അതോടെ ഞങ്ങളുടെ കൊച്ചു നാട്ടില്‍ കോഴിക്കട മൂന്നായി . എന്നാലും കോഴിക്കോട് ജില്ലയില്‍ എവിടെ കല്യാണം , വീട്ടില്‍ കൂടല്‍ അങ്ങനെ എന്ത് ഉണ്ടായാലും ഞങ്ങളുടെ നാട്ടില്‍ വന്നു കോഴി വാങ്ങിയാല്‍ മാത്രമേ ആ പരിപാടി ഭംഗിയാകുകയുള്ളൂയെന്ന നിലയായി … അത്രയ്ക്ക് പ്രശസ്തിയായിരുന്നു കോഴികച്ചവടം . പക്ഷെ ഇന്ന് വര്‍ക്കി മാസ്റ്ററുടെ കൊഴികടയില്ല മാത്രമല്ല രണ്ടാമത്തെ കട നടത്തിയ ആള്‍ ഇപ്പോള്‍ ഹോട്ടല്‍ വ്യവസായിയും ആകുന്നു. മൂന്നാമത്തെ കട ഇപ്പോള്‍ ഹൈടെക് കോഴി കട യായി പരിണമിച്ചിരികുകയാണ് .അതാണ് ഹൈടക്ക് ചിക്കന്‍ കടയായ മലബാര്‍.
ഞങ്ങളുടെ ഗ്രാമത്തില്‍ നിങ്ങള്‍ വന്നാല്‍ നിങ്ങള്‍ക്ക് ദാഹം മാറ്റാന്‍ നല്ല മോര് കുടിക്കാന്‍ കിട്ടും നായരുടെ പെട്ടികടയില്‍ നിന്ന്. അതിന്റെ സ്വാദ് നുനഞ്ഞുകൊണ്ട് നിങ്ങള്ക്ക് വേണമെങ്കില്‍ ഞങ്ങളുടെ കൂടെ വോളിബോള്‍ കളിക്കുകയും ശേഷം പുഴയില്‍ നിന്നും കുളിച്ചു വേണമെങ്കില്‍ മുന്‍പ് പറഞ്ഞ രണ്ടാമത്തെ കോഴിക്കടയുടെ ഉടമയായിരുന്ന നൗഷാദിന്റെ ഹോട്ടലില്‍ നിന്നും ഒരു കപ്പപുഴുക്കും തിന്നു മടങ്ങാം.. കൂടെ ഒരു തോണി യാത്രയും …
ഞങ്ങളുടെ ഗ്രാമത്തില്‍ പണ്ട് കുറച്ചു കല്യാണ-സ്ഥലബ്രോക്കര്‍മരായി അമ്മദ്-കണാരന്‍മ്മാര്‍ ഉണ്ടായിരുന്നു. അവര്‍ ഇപ്പോള്‍ വളര്‍ന്നു റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ ആയി മാറിയിരിക്കുകയാണ്. ഞങളുടെ ഗ്രാമത്തിന്‍റെ ഭംഗിയും മതസൌഹാർദ്ദവുംകണ്ടിട്ട് പുറമെ നിന്ന് ആളുകള്‍ ഇവിടെ വന്നു താമസമാക്കുന്നതിനാല്‍ സ്ഥലത്തിനു വില കുത്തനെ കൂടുന്നു . ഞങ്ങളുടെ ഗ്രാമത്തിന്‍റെ മറ്റൊരു സവിശേഷത അശരണര്‍ക്കും, രോഗികള്‍ക്കും,അഗതികള്‍ക്കും വേണ്ടിയുള്ള വാശിയേറിയ റിലീഫ്‌പ്രവര്‍ത്തനങ്ങളാകുന്നു. അതിനു വേണ്ടി പരസ്പരം വാശിയോടുകൂടിതന്നെ ഞങ്ങള്‍ ഗ്രൂപ്പുകളായി പ്രവത്തികാറുണ്ട്. ഇങ്ങനെ ഞങ്ങള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായി ഞങ്ങളുടെ നാട്ടില്‍ അശരണരും പാവപ്പെട്ടവരുമായ വിഭാഗം തീരെ ഇല്ല എന്ന് തന്നെ പറയാം ഇപ്പോള്‍. ഞങ്ങളുടെ പരിസര പ്രദേശങ്ങളിലേക്ക് അതു വിപുലപ്പെടുത്തുവാൻ ഞങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുകയാണിപ്പോൾ
ഞങ്ങളുടെ പോലീസ് സ്റ്റേഷന്‍ പേരാമ്പ്രയാണു കേട്ടോ ..ഞങ്ങളുടെ നാട്ടില്‍ ധാരാളം ക്ലബുകള്‍ സജീവമാണ്. ഉള്ളവനെന്നോ ഇല്ലത്തവനെന്നോ വ്യത്യാസമില്ലാത്ത ഒരു സുന്ദര ഗ്രാമം ആണു ഞങ്ങളൂടെത് ... ഞങ്ങളുടെ ഗ്രാമത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത എന്നതും അതു തന്നെയാണു .., എല്ലാവരും നല്ല വിദ്യാഭ്യാസം ഉള്ളവരാണു, ഞങ്ങളുടെ ഗ്രാമ വാസികളിൽ അധികവും . പത്തു പേരെകണ്ടാല്‍ അതില്‍ ഒന്‍പതു പേര്‍ ബിരുദമുള്ളവര്‍ . ഇപ്പോള്‍ ഞങ്ങളുടെ കൊച്ചു ഗ്രാമത്തില്‍ അന്‍പതിലധികം ടീച്ചര്‍മ്മാര്‍ ഉണ്ടേ ........മുതിര്‍ന്ന പൌരന്മ്മാരും യുവാക്കളും ഇതില്‍ പെടുന്നു.
ഞങ്ങളുടെ നാട്ടില്‍ വര്‍ഷാവര്‍ഷം വന്നു പോയികൊണ്ടിരിക്കുന്ന ഒന്നാണ്, വളരെയേറെ പ്രശസ്തിയാര്‍ജിച്ച കുറ്റിയാടി കന്നുകാലി ചന്ത . എല്ലാ പുതുവല്‍സര ദിനത്തിലും അത് വന്നു പോകും..........ഞങ്ങളുടെ നാടിന്‍റെ ഉല്‍സവമാണ് ആ ഏഴു ദിവസങ്ങള്‍.....ഞങ്ങളെ സംബദ്ധിചടത്തോളം ജനുവരി ഒന്നിലെയ്ക്ക് പ്രകൃതി വളരെ സാവദാനത്തിലാണ്കാലെടുത്തു വെയ്ക്കുന്നതെന്നു തോന്നിപോകും ......കുറ്റ്യാടി കന്നുകലിച്ചന്തയും അതിന്‍റെ ആഘോഷങ്ങളും എല്ലാ വര്‍ഷവും വന്നു പോകുന്ന ഒരു പ്രതിഭാസം തന്നെയാണെ ......ഒന്നാം തിയതി തന്നെ വഴി വാണി ഭക്കാര്‍, സ്റ്റാളുകള്‍ , അലുവ് , പൊരി റോഡുകള്‍ മുഴുവന്‍ കൈയെറിയിരിക്കും. എത്ര പെട്ടെന്നാണ് ഞങ്ങളുടെ ഗ്രാമം ഒരു പട്ടണമായി മാറുന്നത്. നീണ്ട ഏഴു ദിവസം ജന നിബിടമായിരിക്കും ഞങ്ങളുടെ ഗ്രാമം.........ബലൂണുകളുടെ മയാലോകത്തായിരിക്കും കുട്ടികള്‍ . വത്തക്ക, കരിബു ജൂസ്, നിലകടല, അലുവ, അങ്ങനെ ഭക്ഷണങ്ങളുടെ നീണ്ട നിര ഒരു ഭാഗത്ത് നീളുമ്പോള്‍, മറ്റൊരു ഭാഗത്ത് കുപ്പി വള, പോട്ട്, റിബണ്‍, കണ്ണാടി, ചെരുപ്പ് തുടങ്ങിയവയുടെ കച്ചവടവും പൊടിപൊടിക്കുന്നുണ്ടാകും . ഇതിനും രണ്ടു ദിവസങ്ങള്‍ക്കു മുന്‍പ് തന്നെ യന്ത്ര ഊഞ്ഞാലും, മരണ കിണറും, മൃഗശാലയും , മറ്റും സ്ഥാപിചിട്ടുണ്ടാകും .....അങ്ങനെ നീണ്ടു പോകുന്നു ചന്തയുടെ വിശേഷങ്ങള്‍ ..........
.......തുടരും .............